ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' ക്യാമ്പയിൻ ചരിത്ര നേട്ടം. ജൂൺ 11 മുതൽ ജൂലൈ 20 വരെ പത്തു ലക്ഷം ഗോളുകൾ അടിച്ചുതീർക്കാൻ സ്‌കൂളുകൾക്ക് ടാർഗറ്റ് നൽകിയിരുന്നെങ്കിലും ക്യാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിനങ്ങൾ പിന്നിട്ടപ്പോൾത്തന്നെ (ജൂൺ 25) കേരളത്തിലെ വിദ്യാലയങ്ങൾ ഈ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. ജൂൺ 25 വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നായി 10,67,038 ഗോളുകൾ അടിച്ചു കഴിഞ്ഞു. 'ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക' എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'പ്രോജക്ട് തുഫാനു'മായി കൈകോർത്ത് നടത്തിയ പദ്ധതി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. മലപ്പുറം 2,19,225, ആലപ്പുഴ 1,58,761, തൃശൂർ 1,20,870 ഗോളുകളും ഈ സമയത്തിനകം സ്‌കോർ ചെയ്തിട്ടുണ്ട്. സ്‌കൂളുകളും ജില്ലകളും തിരിച്ച് സ്‌കോറുകൾ തത്സമയം പൊതുജനങ്ങൾക്ക് കാണാൻ കൈറ്റ് പ്രത്യേകമായി www.goals2026.kite.kerala.gov.in ൽ സജ്ജമാക്കി. ഗോളുകൾ രേഖപ്പെടുത്തുന്നതിനൊപ്പം സ്‌കൂളുകളുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 'സ്‌കൂൾവിക്കി' പോർട്ടലിലും (www.schoolwiki.in) കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരിയെ മറികടന്ന് 'ശുദ്ധമായ ജീവിതത്തിലേക്ക്' ഗോളടിക്കാൻ ഓരോ സ്‌കൂളിലും താല്ക്കാലിക 'തൂഫാൻ ഗോൾ പോസ്റ്റുകൾ' സ്ഥാപിച്ചാണ് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചത്.
ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി മുഴുവൻ വിദ്യാർത്ഥികളെയും ആഭ്യന്തരവും വിജിലൻസും വകുപ്പുമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും അഭിസംബോധന ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ തുഫാൻ വോളണ്ടിയർമാരാവണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. നിശ്ചിത സമയത്തിന് മുൻപേ പത്തു ലക്ഷം ഗോളുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയതിന് മുഴുവൻ സ്‌കൂളുകളെയും അഭിനന്ദിച്ച മന്ത്രി എൻ. ഷംസുദ്ദീൻ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ സ്ഥായിയായി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിൽ 'ടീം തുഫാൻ' പിയർ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ലഹരിവിരുദ്ധ തെരുവ് നാടകങ്ങൾ, റീൽസ് മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്ററുകൾ എന്നിവ വഴിയുള്ള വിപുലമായ ബോധവൽക്കരണം തുടരുകയും ചെയ്യും. സ്‌കൂളുകൾക്ക് ഗോൾ സ്‌കോറുകൾ തുടർന്നും രേഖപ്പെടുത്താമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.
Kerala school storm of goals, scoring 1 million goals in 10 days.






















